ഒന്‍പതു കോടി

ഒൻപത് കോടിപ്പണത്തിനാലായിടാം
കണ്ണടയും ചെരുപ്പും സ്വന്തമാക്കുവാൻ .

ആ കണ്ണു കണ്ട കാഴ്ചകൾ കാണുവാൻ ,
അവയിൽ നിറഞ്ഞതാം കണ്ണീരറിയുവാൻ ,
ആ കണ്ണട മതിയാവുകയില്ല - നാം
കണ്ണാടി നന്നൊന്ന് വാങ്ങണം നിർണ്ണയം.

ഗുരുവിന്റെ ചിന്തകൾ സ്വന്തമായീടുവാൻ
ആ പാദുകങ്ങളുടെ വഴിയറിഞ്ഞീടുവാൻ
അവക്കടിയിലമർന്ന ധൂളിക്കടിയിലമരുവാൻ
മനസ്സൊരുക്കി തലകുനിച്ചീടണം.(#)

ഈ ചെറുകോപ്പയിൽ നിറഞ്ഞത് ജീവിതം
അന്യനു വേണ്ടി പൊഴിച്ച കണ്ണീർക്കണം
ഇതിനാകയില്ല പട്ടാള വീപ്പകൾ
നിറച്ചൊരാ സുരരസം പേറുവാനറിയുക.(*)

ഒൻപതുകോടി പണമല്ല, പൊള്ളയാം
രാജ്യാഭിമാനാഭാസമല്ലാ ഗുരു.

സഞ്ചാരികൾക്ക് പ്രദർശന വസ്തുവായ്,
പ്രതിമയായ്, നോട്ടിലെ ചിത്രമായൊക്കെ നാം
ഒതുക്കി നിര്‍ത്തുന്നൊരാ പുഞ്ചിരിപ്പൂവിന്റെ
പിന്നിലെ കണ്ണുനീരാകുന്നു ഗാന്ധിജി.

ലാത്തിക്ക്, തോക്കിനും, മുന്നിൽ പരാജയം
അംഗീകരിക്കാത്തൊരാദർശ ധീരത
അധികാരമോഹരാഷ്ട്രീയമല്ലല്ല
ഉള്ളിൽ നിന്നല്ലാത്ത ചിരിയല്ല ഗാന്ധിജി.

സ്വസ്തി ഹേ ഗുരുവര, നിന്നോർമ്മ അണയാത്ത
അഗ്നിയായുള്ളില്‍ തെളിക്കാന്‍ കനിയുക.

(#)"The seeker after truth should be humbler than the dust. The world crushes the dust under its feet, but the seeker after truth should so humble himself that even the dust could crush him. Only then, and not till then, will he have a glimpse of truth." Mahathma Gandhi


(*) മല്ലയ്യയുടെ കമ്പനിയായ യുണൈറ്റട് ബെവറീസ് സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷ് പട്ടാളത്തിന് ബിയറിന്റെ മൊത്തക്കച്ചവടം നടത്തിയിരുന്നു.