വെട്ടമറ്റു പോയ്, അന്ധകാരം ചൂഴ്ന്ന
മുറിയിലിനിയില്ല വൈദ്യുതി വിളക്കുകൾ.
തെളിച്ചിടട്ടെന്റെ മൺചരാതിൻ തിരി
ദ്യുതിയുടൊപ്പമതു തീർക്കുന്നു നിഴലുകൾ.
ഞാനറിയുന്ന ഞാനല്ല ഞാനെന്ന
ജ്ഞാനമുള്ളിൽ തെളിയുന്ന വേളയിൽ,
ഉൾച്ചരാത് വരക്കയായ് ഭിത്തിയിൽ
കരിപുരണ്ടൊരു നിഴലായി എന്നെയും.
ഭിത്തിയിൽ നിഴലു തീർക്കും കരിപ്പാടിൽ
എന്നെ ഞാൻ കണ്ടറിയുന്നു വിഹ്വലം!
നിഴൽ വരക്കുന്നു ജീവന്റ നേർപടം
വിഫലനിമിഷങ്ങൾ തന്നുടെ സഞ്ചയം.
ശ്യാമവർണ്ണം വികലം നിരാലംബം
നിസ്സഹായമീ നിഴലെന്നയുണ്മയിൽ,
ഉള്ളിൽ നിന്നും എരിഞ്ഞടങ്ങുന്നൊരീ
മൺചരാതായി മാറുന്നു ഞാൻ, സഖീ.