അനിയത്തി വഴക്കിടുന്നു

അനിയത്തി വഴക്കിടുന്നു

എന്റെ അനിയത്തി വഴക്കിടുന്നു.

ബലൂണ്‍ വാങ്ങിക്കൊടുക്കാത്തതിന്,
പൊട്ടാത്ത കുപ്പിവളകള്‍ സമ്മാനിക്കാത്തതിന്,
പുഞ്ചിരിക്കാത്തതിന്, കൂടെ കളിക്കാത്തതിന്,
പാട്ടു പാടാത്തതിന്, കഥപറയാത്തതിന്...

എന്റെ അനിയത്തി വഴക്കിടുന്നു.

ബലൂണ്‍ കണക്കെ ഊതിവീര്‍പ്പിച്ച കനവുകള്‍
യാഥാര്‍ത്ഥ്യത്തിന്റെ സൂചിമുനകൊണ്ട് പൊട്ടിപ്പോയതും
ബുദ്ധിയില്‍ വസന്തമായ തത്വസംഹിതകള്‍
പൊട്ടുന്ന കുപ്പിവളയായതും
അവളുണ്ടോ അറിയുന്നു.

പുഞ്ചിരിയുടെ പുലരി കണ്ണീരിന്റെയിരവായതും
പാട്ടു പഠിപ്പിച്ച കുയിലമ്മ കണയേറ്റു വീണതും
കളി കാര്യമായതും, കഥയിലെ കഥയില്ലായ്മയും
അവള്‍ക്കറിയില്ല...
അതു കൊണ്ട്
എന്റെ അനിയത്തി വഴക്കിടുന്നു.

ഞാനെത്ര കിന്നാരം പറഞ്ഞിട്ടും
അവള്‍ വാശിപിടിച്ച് മുഖം വീര്‍പ്പിക്കുന്നു.
എന്റെ നിശ്ശബ്ദതയില്‍ അവളുടെ വിതുമ്പല്‍.
എന്റെ നിസ്സഹായതയില്‍ അവളുടെ സ്വപ്നങ്ങള്‍.
“നിനക്കു മനസ്സിലാവില്ല” എന്ന ഉത്തരവും
അവള്‍ക്കു മനസ്സിലാവുന്നില്ല
“എനിക്കെല്ലാം മനസ്സിലാവും” എന്ന വിശ്വാസം
എനിക്കും ദഹിക്കുന്നില്ല.
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുന്നിലെ
നിശ്ശബ്ദതയുടെ അര്‍ത്ഥമറിയാതെ
അവള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു
അങ്ങനെ,
എന്റെ അനിയത്തി വഴക്കിടുന്നു.

എന്തു പറഞ്ഞാലവള്‍ക്ക് സമാധാനമാവും?
എന്തു നല്‍കിയാലവള്‍ക്ക് സന്തോഷമാവും?
ഇതെല്ലാം ചിന്തിച്ചിരിക്കാന്‍ എനിക്കും ഇഷ്ടമാണ്.
പക്ഷേ
എന്റെ മുന്നില്‍
നിയമപുസ്തകത്തിന്റെ മറിക്കാത്ത താളുകളും
നാവിന്‍ തുമ്പത്തെ മൊഴിയാത്ത വാക്കും
ഭയവും ഭാരവുമാകുമ്പോള്‍
ഞാനന്ധനാകുന്നു.
അപ്പൊഴും
എന്റെ അനിയത്തി വഴക്കിടുന്നു.

അവള്‍ വഴക്കിടുമ്പോഴാണ്
ഞാനുണ്ടെന്ന് ഞാനറിയുന്നത്.
അവള്‍ ശാഠ്യം പിടിക്കുമ്പോഴാണ്
നിശ്ശബ്ദത ഭഞ്ജിക്കപ്പെടുന്നത്
അപ്പോള്‍ മാത്രമാണ്
ലോകം ശ്വസിക്കുന്നത്.
അതു കൊണ്ട്
എന്റെ അനിയത്തി എപ്പോഴും എന്നോട് വഴക്കിടട്ടെ.

യാത്രാമൊഴി

യാത്രാമൊഴി

അയാള്‍ പടിയിറങ്ങുന്നു.

നമ്മുടെ ജനാധിപത്യം എന്നേ പടിയിറങ്ങി!
നേതാക്കള്‍ നേതാക്കന്മാര്‍ക്കു വേണ്ടി
നേതാക്കന്മാരാല്‍ നിര്‍മ്മിച്ച ഭരണകൂടം

ചെകുത്താനെയോ കടലിനെയോ തിരഞ്ഞെടുക്കാനും
ശവകുടീരത്തിനെ അത്ഭുതമാക്കാനും
നമ്മുക്കധികാരം.

ഇനി സ്വാതന്ത്ര്യദിനം ആഘോഷിക്കരുതേ.

ഇങ്ക്വിലാബ് സിന്ദാബാദ്.

മഹാനഗരത്തിലെ കാഴ്ചകള്‍

മഹാനഗരത്തിലെ കാഴ്ചകള്‍

സ്‌നേഹിതാ,
നമുക്ക് നടക്കാനിറങ്ങാം.

ഈ നഗരത്തില്‍ എന്നും ദീപാവലി ഘോഷിക്കും തെരുവുകളുണ്ട്.
അവയില്‍ സ്വാസ്ഥ്യത്തിന്റെ വെളിച്ചം നഷ്ടപ്പെട്ട മനുഷ്യരും.

നമ്മുക്കു സമയമറിയാന്‍ വഴിയരികില്‍ വലിയ ക്ലോക്കുകള്‍
ആ വലിയ സമയ യന്ത്രം കാണ്‍ക,
ഓ! അതു നിലച്ചിരിക്കുന്നു. (അതിനി നന്നാക്കാനാകില്ലത്രെ...)


ആ ഇരുണ്ട കടത്തിണ്ണയില്‍
ചാക്കു തുണി പുതച്ച്
ഈച്ചകളോട് സല്ലപിച്ച്
കണ്ണീരും നാണവും വറ്റി
ഉറങ്ങുന്ന രൂപം കണ്ടോ?
മുഖം ചുളിക്കരുത്.
അത് ഭാരതത്തിലെ പൌരനാണ്.
നിന്റെ സഹോദരന്‍
ഇവിടെ എന്നേ നിരോധിക്കപ്പെട്ടവന്‍
അവനെ മറക്കാം
ആ ചുളുങ്ങിയ പാത്രത്തില്‍
പുച്ഛത്തിന്റെ പത്തുപൈസാതുട്ടിട്ട് നടകൊള്ളാം
നാം ദാനശീലരാണല്ലോ!

അതു കാണുക.
കായലിനുമീതേ നടപ്പാത പണിതിരിക്കുന്നു.
നഗരത്തിലെ പണക്കാര്‍
നടക്കാന്‍ വേണ്ടി
കാറിലും മറ്റും ഇവിടെ വന്നെത്തും.
അതിലുമകലെയുള്ളവര്‍ക്ക് ഹെലിപ്പാടുണ്ട്.
പക്ഷേ സൂക്ഷിക്കുക
നടപ്പാതക്കു കുറുകെയുള്ള അഴുക്കുചാലു കടക്കാന്‍
ഒരു തൂക്കുപാലം മാത്രമേയുള്ളു.

നീഎന്താണ് തിരയുന്നത്?
ചിരിക്കുന്ന മുഖങ്ങളോ?
മനുഷ്യനു ചിരിക്കാന്‍ നേരമില്ലാത്തതിനാല്‍
ചിരിക്കുന്ന യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

കുട്ടികളോ?
അവരെന്നേ ചിരിക്കാനും കരയാനും മറന്നു കഴിഞ്ഞു.
ഇപ്പോള്‍ പെറ്റുവീഴുന്ന കുട്ടികള്‍ കരയാറില്ല.
ചിലര്‍ അക്ഷരമാല പറയും.
അവര്‍ ഉദ്യോഗസ്ഥരാവും
ചിലര്‍ കണക്കു പറയും
അവര്‍ കച്ചവടക്കരാവും.
ചിലര്‍ കഴുതയെപ്പോലെ ഒച്ചവെക്കും
അവര്‍ നാടു ഭരിക്കും.
ബാക്കി ഊമകളാണ്
അവര്‍ സാധാരണക്കാരാവും.

ആ ചെറിയ ശിരസുകള്‍ മുണ്ഡനം ചെയ്ത്
നാം മസ്തിഷ്ക്കചോര്‍ച്ചയെപ്പറ്റി പരിതപിക്കുന്നു.

ഇവിടെ വഴികള്‍ കറുത്തിരിക്കുന്നു.
പലദീനസ്വപ്നങ്ങള്‍ കൊടിയചൂടിലുരുകി
യുറഞ്ഞാണ് ഇവ കറുത്തത്.
ഇവിടെ വെള്ളത്തിനുപ്പുരസം വന്നത്
കണ്ണീരു കലര്‍ന്നതിനാലാണ്.

അതാ നമ്മുക്കു പോകാനുള്ള വണ്ടി.
അതിന്റെ യന്ത്രത്തില്‍ പെട്ടുപോകരുതേ...
നമ്മളെങ്കിലും.

കണ്ണീര്

കണ്ണീര്

അവന്റെ ദു:ഖങ്ങള്‍ അറിഞ്ഞിട്ടും
എനിക്കു കരയാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ് എനിക്കു കണ്ണീരില്ലേയെന്ന്
ഞാന്‍ സംശയിച്ചത്.

കണ്ണ് തിരുമ്മി നോക്കി
ഒരിടത്ത് തുറിച്ചു നോക്കി
എന്നിട്ടും കണ്ണു നനയാഞ്ഞ്
ഞാന്‍ പേരച്ചമേറെയുള്ള
ഭിഷ്വഗരനെ കണ്ട് ചോദിച്ചു.

കണ്ണുണങ്ങിയെന്നും കണ്ണീരു വറ്റിയെന്നും
മരുന്നില്ലാത്ത വ്യാഥി മൂലം
കണ്ണു വരണ്ട് പൊട്ടി ഞാനന്ധനാകുമെന്നും
അയാള്‍ വിധിയെഴുതി.

ആ ദുര്‍വിധിയോര്‍ത്ത് കരഞ്ഞ് കരഞ്ഞ്
ഞാന്‍ കണ്ണീരില്‍ മുങ്ങി മരിച്ചു.

പ്രാര്‍ത്ഥന


പ്രാര്‍ത്ഥന


കടലാസ് ദൈവങ്ങളേ, കടലാസ് ദൈവങ്ങളേ,
നിങ്ങളിപ്പൊഴും ചിരിക്കയാണോ?

കണ്ണീരിനാല്‍ പുണ്യാഹം തളിക്കുന്നു,
ജീവിതം കര്‍പ്പൂരമായെരിക്കുന്നു,
ഉള്ളിലെരിയുന്ന ദു:ഖങ്ങളാല്‍
കാണിക്ക വച്ചിവര്‍ തൊഴുതു നില്‍ക്കുന്നു.

ഉടുക്കു കൊട്ടിപ്പാടുവാന്‍ ഞങ്ങള്‍ക്ക്
ഗതകാല പ്രൌഢിതന്‍ കഥകള്‍ മാത്രം.
തൃച്ചേവടികളിങ്കലര്‍പ്പിക്കുവാന്‍
വാടിക്കരിഞ്ഞ കിനാക്കള്‍ മാത്രം.

അവതാരമൊന്നിനായ് കാത്തിരുന്നു,
പ്രളയങ്ങള്‍ മാത്രമേ കണ്ടതുള്ളു.
കണ്ണീര്‍ക്കയത്തിലാലില തിരഞ്ഞു,
നിരാശയിലാണ്ടിവര്‍ നിശ്വസിച്ചു.

പുതുകല്പനക്കായ് കാതോര്‍ത്തുനിന്നു.
മുള്‍ക്കിരീടങ്ങള്‍ ശിരസ്സിലാഴ്ന്നു.
പ്രതീക്ഷ തന്‍ മരുഭൂവിലലഞ്ഞ നേരം
പ്രവാചകന്‍ പലായനം ചെയ്തിരുന്നു.

പുണ്യനദി മലിനമായ് കണ്ണുനീരാല്‍
ഭഗീരഥനെന്നേ മരിച്ചു പോയി.
ചെളിയിലുറഞ്ഞ ചക്രമുയര്‍ത്തുവാന്‍
ഞങ്ങള്‍ ദൈവങ്ങളെ കാത്തുനില്‍പ്പൂ.

ആരോ കുറിച്ചിട്ട കീര്‍ത്തനങ്ങള്‍ ഞങ്ങള്‍
മന:പാഠമാക്കിയുരുവിടുന്നു.
കല്ലില്‍ കിനിയും കരുണയെന്നോര്‍‍ത്തെങ്ങള്‍
കണ്ണുകളടച്ചേ വണങ്ങി നില്‍പ്പൂ.

എപ്പൊഴും ചിരിച്ചേയിരിക്കുന്ന ദൈവങ്ങളേ,
ജീവിതച്ചുവരിലെ കടലാസു ദൈവങ്ങളേ,
നിസ്വരീ ഞങ്ങള്‍ക്കായൊരുനേരമെങ്കിലും
രണ്ടിറ്റു കണ്ണീര്‍ പൊഴിച്ചു കൂടെ?


കുറിപ്പ്
എന്നും മുന്നില്‍ നിന്ന് കരഞ്ഞപേക്ഷിക്കുന്നവര്‍ക്ക് ഒന്നും നല്‍കാതെ ചിരിക്കുന്ന ദൈവ ചിത്രങ്ങള്‍ ... ഇവ ഒരോരുത്തരും വ്യര്‍ത്ഥം മനസ്സില്‍ പേറുന്ന വിശ്വാസപ്രമാണങ്ങള്‍ പോലെ.. കവിക്ക് കവിത, വിപ്ലവകാരിക്ക് മാനിഫെസ്‌റ്റോ, ഭക്തനു മതം.
..