മഹാനഗരത്തിലെ കാഴ്ചകള്‍

മഹാനഗരത്തിലെ കാഴ്ചകള്‍

സ്‌നേഹിതാ,
നമുക്ക് നടക്കാനിറങ്ങാം.

ഈ നഗരത്തില്‍ എന്നും ദീപാവലി ഘോഷിക്കും തെരുവുകളുണ്ട്.
അവയില്‍ സ്വാസ്ഥ്യത്തിന്റെ വെളിച്ചം നഷ്ടപ്പെട്ട മനുഷ്യരും.

നമ്മുക്കു സമയമറിയാന്‍ വഴിയരികില്‍ വലിയ ക്ലോക്കുകള്‍
ആ വലിയ സമയ യന്ത്രം കാണ്‍ക,
ഓ! അതു നിലച്ചിരിക്കുന്നു. (അതിനി നന്നാക്കാനാകില്ലത്രെ...)


ആ ഇരുണ്ട കടത്തിണ്ണയില്‍
ചാക്കു തുണി പുതച്ച്
ഈച്ചകളോട് സല്ലപിച്ച്
കണ്ണീരും നാണവും വറ്റി
ഉറങ്ങുന്ന രൂപം കണ്ടോ?
മുഖം ചുളിക്കരുത്.
അത് ഭാരതത്തിലെ പൌരനാണ്.
നിന്റെ സഹോദരന്‍
ഇവിടെ എന്നേ നിരോധിക്കപ്പെട്ടവന്‍
അവനെ മറക്കാം
ആ ചുളുങ്ങിയ പാത്രത്തില്‍
പുച്ഛത്തിന്റെ പത്തുപൈസാതുട്ടിട്ട് നടകൊള്ളാം
നാം ദാനശീലരാണല്ലോ!

അതു കാണുക.
കായലിനുമീതേ നടപ്പാത പണിതിരിക്കുന്നു.
നഗരത്തിലെ പണക്കാര്‍
നടക്കാന്‍ വേണ്ടി
കാറിലും മറ്റും ഇവിടെ വന്നെത്തും.
അതിലുമകലെയുള്ളവര്‍ക്ക് ഹെലിപ്പാടുണ്ട്.
പക്ഷേ സൂക്ഷിക്കുക
നടപ്പാതക്കു കുറുകെയുള്ള അഴുക്കുചാലു കടക്കാന്‍
ഒരു തൂക്കുപാലം മാത്രമേയുള്ളു.

നീഎന്താണ് തിരയുന്നത്?
ചിരിക്കുന്ന മുഖങ്ങളോ?
മനുഷ്യനു ചിരിക്കാന്‍ നേരമില്ലാത്തതിനാല്‍
ചിരിക്കുന്ന യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

കുട്ടികളോ?
അവരെന്നേ ചിരിക്കാനും കരയാനും മറന്നു കഴിഞ്ഞു.
ഇപ്പോള്‍ പെറ്റുവീഴുന്ന കുട്ടികള്‍ കരയാറില്ല.
ചിലര്‍ അക്ഷരമാല പറയും.
അവര്‍ ഉദ്യോഗസ്ഥരാവും
ചിലര്‍ കണക്കു പറയും
അവര്‍ കച്ചവടക്കരാവും.
ചിലര്‍ കഴുതയെപ്പോലെ ഒച്ചവെക്കും
അവര്‍ നാടു ഭരിക്കും.
ബാക്കി ഊമകളാണ്
അവര്‍ സാധാരണക്കാരാവും.

ആ ചെറിയ ശിരസുകള്‍ മുണ്ഡനം ചെയ്ത്
നാം മസ്തിഷ്ക്കചോര്‍ച്ചയെപ്പറ്റി പരിതപിക്കുന്നു.

ഇവിടെ വഴികള്‍ കറുത്തിരിക്കുന്നു.
പലദീനസ്വപ്നങ്ങള്‍ കൊടിയചൂടിലുരുകി
യുറഞ്ഞാണ് ഇവ കറുത്തത്.
ഇവിടെ വെള്ളത്തിനുപ്പുരസം വന്നത്
കണ്ണീരു കലര്‍ന്നതിനാലാണ്.

അതാ നമ്മുക്കു പോകാനുള്ള വണ്ടി.
അതിന്റെ യന്ത്രത്തില്‍ പെട്ടുപോകരുതേ...
നമ്മളെങ്കിലും.

3 comments:

Hari Raj | ഹരി രാജ് said...

ഹരിച്ചേട്ടാ,
ഈ കവിത ഇത് നാലാമത്തെ തവണയാണ് വായിക്കുന്നത്!സാഹിത്യത്തിന്റെ സാമൂഹിക പ്രതിബദ്ധത എന്ത്..അങ്ങനെ ഒന്നു വേണോ എന്നതൊക്കെ ഒരുപാടു അലക്കി വൃത്തികേടാക്കിയ വിഷയങ്ങളാണ്..എങ്കിലും സമൂഹത്തിലേയ്ക്കു നോക്കിനിന്നുകൊണ്ട് എങ്ങനെ കാഴ്ചകളെ ഉള്‍ക്കൊള്ളാമെന്നും, ആസ്വാദകനു കാട്ടിക്കൊടുക്കാമെന്നും ഈ കവിത പറഞ്ഞുതരുന്നുണ്ട്.
മഹാനഗരത്തിലെ കാഴ്ചകള്‍ വര്‍ത്തമാനകാലത്തിനുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ്..
സ്നേഹത്തോടെ,
ഹരി

കുട്ടു | Kuttu said...

ഞാന്‍‌‍ അടുത്തിടെ വായിച്ച ഏറ്റവും നല്ല കവിത.

ആശംസകള്‍

കുട്ടു (പ്രശാന്ത്)

mandippennu said...

hari,

nannayittundu.Ninnile kavitha karuthakuppayathinullil marichupoyittillennarinjathils athiyaya santhosham
ninte oppol